Tuesday, 21 July 2015

നിശബ്ദത

നിശബ്ദത....

ചില സമയങ്ങളിൽ പലരും ആസ്വദിക്കുന്ന ഒരു പ്രതിഭാസം. പക്ഷെ കുറച്ചു കൂടിപ്പോയാലോ... ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്നതും ഇതു തന്നെ. 
അതെ ഇന്നു ഞാൻ അത് അനുഭവിക്കുന്നു. കർനാട്ക എക്സ്പ്രെസ്സിന്റെ  തിരക്കു പിടിച്ച ഒരു കംബാർട്ട്മെന്റിന്റെ അപ്പർ ബർത്തിൽ , ഫാനിൽ നിന്നും പ്രവഹിക്കുന്ന ചൂടു കാറ്റേറ്റ് കഴിഞ്ഞ 24 മണിക്കൂറായി ഞാൻ കണ്ണടച്ച് കിടക്കുകയാണു. അതിൽ എത്ര നേരം ഉറങ്ങിയെന്നോർമയില്ല! 
ഒരു മലയാളിയെപ്പോലും കണ്ടുമുട്ടാത്ത എന്റെ ആദ്യത്തെ തീവണ്ടി യാത്ര. താഴെ ബർത്തിലെ കൊച്ചു കുട്ടി റ്റൂബ് ലൈറ്റിന്റെ സ്വിച്ച് ഇടക്കിടെ അമർത്തുന്നതു എന്റെ ഉറക്കം കെടുത്തുന്നുണ്ടായിരുന്നെങ്കിലും, ഈ കണ്ട ജനങ്ങൾക്കിടയിൽ മുഖത്തേക്കു നോക്കുമ്പോൾ ചിരിക്കുന്നതു അവൾ മാത്രമായിരുന്നു. 

അഞ്ചു രൂപ തുട്ടിനു പകരം ഇന്ത്യൻ റയിൽവേയിൽ  മാത്രം കണ്ടുവരുന്ന ആൽഫലെബെ മി‌‌‍‌ട്ടായി എന്റെ ബേഗിൽ നിറഞ്ഞ് നിന്നതിനാലോ എന്തോ, അവളുടെ ചിരിയും എപ്പോഴും നിറഞ്ഞു നിന്നിരുന്നു. 

ഒരാൾക്കു മറ്റൊരാളോട് ചിരിക്കാൻ മടി, അപരിചിതരെന്നു സ്വയം മുദ്ര കുത്തിയ ഒരു ജനസമൂഹം, വെറുതെ വിദൂരതയിലേക്കു കണ്ണും നട്ടിരിക്കുന്നു. 

സമയം നീക്കാൻ മൊബൈലിൽ ചാർജും തീർന്നിരിക്കുന്നു. പഴയ ബോഗി ആയതിനാൽ എന്റെ കമ്പാർട്ട്മെന്റിൽ എല്ലാ സീറ്റിലും ചാർജിങ്ങ് പോയിന്റ് ഇല്ല, അറ്റത്ത് ഉള്ള ഒന്നിൽ ആണേ, നീണ്ട് വരിയും. 

ചാർജറും എടുത്ത് ഞാൻ നടന്നു. S9 ഉം S10 ഉം കടന്നു ഞാൻ S11 ഇൽ എത്തി. സൈട് സീറ്റിൽ ഇരിക്കുന്ന ഒരു മധ്യ വയസ്കന്റെ ചാർജിങ്ങ് പോയിന്റ് ഒഴിഞ്ഞിരിക്കുന്നു. ഈ കാലഘട്ടത്തിൽ വളരെ വിരളമായി മാത്രം കാണാൻ കഴിയുന്ന ഒരു കാഴ്ച്ച.. ഒരു പക്ഷേ അദ്ദേഹം വാട്ട്സ് ആപ്പ് ഉപയോഗിക്കുന്നുണ്ടാവില്ല. 

എന്തായാലും എല്ലാ ആദിത്യമര്യാദകളോടും കൂടി ഞാൻ അനുവാദം ചോദിച്ച്, ഫോൺ ചാർജിങ്ങ് തുടങ്ങി. കഴിഞ്ഞ 24 മണിക്കൂറായി ഞാൻ അടക്കിപ്പിടിച്ച എന്റെ സംസാരശേഷി, എന്നിൽ വീർപ്പുമുട്ടുന്നതായി അനുഭവപ്പെട്ടു. അങ്ങനെ ആ അപരിചിതനെ ഞാൻ പരിചിതനാക്കാനുള്ള ശ്രമം തുടങ്ങി. എയർഫോഴ്സിൽ നിന്നും വിരമിച്ച ഒരു യതാർ‌‍ഥ രാജ്യസ്നേഹി. അറിവിന്റെ ഒരു കലവറ. ഹിസ്റ്ററി മുതൽ കറന്റ് അഫയെഴ്സ വരേ... അങ്ങേർ ഒരുപാട് സംസാരിച്ചു. ശരിക്കും വിലപ്പെട്ട 3 മണിക്കൂർ. എന്നെ നിശബ്ദതയിൽ നിന്നും രക്ഷിച്ചു, നല്ലൊരു ദിവസം സമ്മാനിച്ച ബാൻഗ്ലൂർ നിവാസി സോമശേഖരൻ സാറിനു ഒരുപാടു നന്നി. ഏവർക്കും ശുഭരാത്രി..

#ഷിൽ

3 comments: