അവൾ ഹീന. തന്റേടിയായ ഒരു രാജസഥാനി പെൺകുട്ടി, ഇപ്പോൾ ദെൽഹി നഗരത്തിലെ തിരക്കേറിയ ഒരു ഐ ട്ടി ജീവനക്കാരി. തന്റെ ജോലി സംബന്ധമായി കർനാട്ക എക്സ്പ്രെസ്സിൽ ബാഗ്ലൂരിലേക്കു യാത്ര ചെയ്യുന്ന അവളുടെ അപ്പർ ബർത്തിൻ ഒരു ഗ്രിൽ മറയത്ത് ഞാനും ഉണ്ടായിരുന്നു. സാധാരണ പെൺകുട്ടികളെ ശ്രദ്ധിക്കും പോലെ ആദ്യമൊന്നു അവളെ നോക്കിയെങ്കിലും, ഞാൻ വീണ്ടും എന്റെ ലോകത്തേക്ക് തിരിച്ചു പോയി.
പാതിമയക്കത്തിൽ ഗ്രില്ലിനുള്ളിലൂടെ ഒരു നൂറ് രൂപാ നോട്ട് ചുരുട്ടി എന്നെ തട്ടി വിളിച്ചത് അവളായിരുന്നു. കൂട്ടിലിട്ട ഒരു അജ്ഞാത സുന്ദരിയെപ്പോൽ ഗ്രില്ലിനപ്പുറത്ത് നിന്നവൾ എന്നെ നോക്കി ചിരിച്ചു കൊണ്ട് ചോദിച്ചു "ഡു യു സ്മോക്ക് ?" മനസ്സിൽ കണ്ട എല്ലാ ശാലീനതയും ഒറ്റ ശ്വാസത്തിൽ വിഴുങ്ങി ഞാൻ പറഞ്ഞു "നോ".
നിർത്തിയിട്ട പ്ലാറ്റ്ഫോമിൽ പുറത്തേക്കു ചൂണ്ടിക്കാണിച്ച് 'ക്ലാസിക്' ബ്രാണ്ടിൽ ഉള്ള ഒരു സിഗരറ്റ് പാക്ക് വാങ്ങിത്തരാൻ അവൾ അപേക്ഷിച്ചു. തന്റേടിയായിരുന്നെങ്കിലും പുറത്ത് ഒറ്റക്കു പോയി സിഗരറ്റ് വാങ്ങാൻ അവൾക്കു പേടിയുണ്ടായിരുന്നിരിക്കണം. "എന്തൊക്കെ പറഞ്ഞാലും കർണാടകയും ഇന്ത്യയിൽ ആണല്ലോ..."
പുകയില ആരോഗ്യത്തിനു ഹാനികരമാണെന്നറിയാമെങ്കിൽ കൂടി, ഒരു പെൺകുട്ടി പറയുമ്പൊ ഞാനെങ്ങിനാ പറ്റില്ലാന്ന് പറയാ.. :)
അങ്ങനെ ഒരു സിഗരറ്റ് പോലും വലിച്ചിട്ടില്ലാത്ത ഞാൻ ഏതോ ഒരു പെൺകുട്ടിക്കു വേണ്ടി മൂന്നു സ്റ്റേഷനുകളിൽ മാറി മാറി അതും അന്വേഷിച്ച് നടന്നു. റയിൽ വേ സ്റ്റേഷനുകൾ പുകയില വിമുക്തമാക്കിയ കർണാടക ഗവണ്മെന്റിനോട് തോന്നിയ ബഹുമാനം അടക്കിപ്പിടിച്ച്, വിഷാദ സ്വരത്തിൽ ഞാൻ അവളോട് പറഞ്ഞു " യു ആർ അൺലക്കി".
വ്യസനസമേതം നൂറ് രൂപ നോട്ട് തിരികെ വാങ്ങി അവൾ എന്നോട് കുശലാന്ന്വേഷണം തുടങ്ങി. വളരെ സംസാരപ്രിയയായിരുന്നു അവൾ.
തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രം. പേടിപ്പെടുത്തുന്ന അന്തരീക്ഷം ഇഷ്ടപ്പെട്ടിരുന്ന അവൾ ഒരുപാട് അത്തരം ചിത്രങ്ങൾ തന്റെ മൊബൈലിൽ സൂക്ഷിച്ചിരുന്നു. രക്തം ശർദിക്കുന്ന ടെഡ്ഡി ബിയർ ന്റെ കളക്ഷൻ എന്നെ വല്ലാതെ അൽഭുതപ്പെടുത്തി. ഏതൊരു സുന്ദര സങ്കല്പത്തേയും ഭീകരതയുടെ മറവിൽ നിന്നും നോക്കി കാണുന്ന ഒരു പ്രക്രിതം.
എന്നിരുന്നാലും വളരെ സൗമ്യമായ സംസാരമായിരുന്നു അവളുടേത്. പുകവലിയെക്കുച്ച് ചോദിച്ചപ്പോഴാണു അവൾ നല്ലൊരു മദ്യപാനിയും, മയക്കുമരുന്നിനു അടിമ കൂടിയാണെന്നു ഞാൻ മനസ്സിലാക്കിയത്. സ്ഥിരമായി ഉപയോഗിക്കുന്ന ചില മയക്കു ഗുളികകൾ അവൻ എനിക്ക് പരിചയപ്പെടുത്തിതന്നു.
രാജസ്താനിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച അവൾക്കു നന്നേ ചെറുപ്പത്തിൽ തന്നെ തന്റെ ഇരട്ട സഹോദരനെ ഒരു റോഡപകടത്തിൽ നഷ്ട്ടമായി. ബാദധ്യതയുടെ ഭാരവും പേറി പതിനേഴാം വയസ്സിൽ അവൾ ദെൽഹിക്കു വണ്ടി കേറി. പത്ത് വർഷം കൊണ്ട് ജോലി ചെയ്തും കൂടെ പഠിച്ചും അവൾ ഇന്നു ഒരു ഐ ട്ടി കമ്പനിയുടെ അഡ്മിൻ മാനേജർ ആണു. പിന്നീടുള്ള കഥ അതിലും അമ്പരിപ്പിക്കുന്നതായിരുന്നു. അവളുടെ രണ്ടു വൃക്കകളും തകരാറിലാണ് കൂടാതെ കരൾ ചുരുങ്ങുന്ന അസുഖവും ഉണ്ടത്രെ. ഡോക്ടർ അവൾക്കിട്ടിരിക്കുന്ന ആയുസ്സ് അടുത്ത 18 മാസം. അവൾ ജീവിതത്തിൽ ഒരുപാടു സാഹസികതകൾ ചെയ്തു കൂട്ടിയുട്ടുണ്ടെന്നും അതു കൊണ്ട് ഇനിയങ്ങോട്ടു ജീവിക്കാൻ താല്പര്യമില്ലെന്നും പറഞ്ഞു ഒരു വലിയ തമാശ പറഞ്ഞ ലാഘവത്തോടെ അവൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി.
ഇതെല്ലാം കേട്ടപ്പോൾ എനിക്ക് ആന്ദ്രയിൽ നിന്നും വരുന്ന വെള്ളപ്പൊക്ക അഭയാർത്ഥികളുടെ കയ്യിലുണ്ടാവുന്ന കാർഡ് വായിച്ച പ്രതീതിയാണുണ്ടായതു.
മേൽപ്പറഞ്ഞ കഥകൾ എല്ലാം ഞാൻ വിശ്വസിച്ചു എന്നു ഉറപ്പു വരുതിയിട്ടായിരിക്കണം, അവൾ പെട്ടന്നു അവളുടെ എ ടി എം കാർഡ് എടുക്കാൻ മറന്ന കാര്യം എന്നോടു പറഞ്ഞത്. ഞാൻ അല്പം പിശുക്കനായതിനാൽ കാശ് കൊടുത്തു സഹായിക്കുന്നതിനു പകരം ഇന്റർനെറ്റ് ബാങ്കിങ്ങിനെക്കുറിച്ചും, അതിലൂടെ എങ്ങനെ പണം അവളുടെ കൂട്ടുകാരിയുടെ അക്കൗണ്ടിൽ എത്തിക്കമെന്നതിനെക്കുറിച്ചും വിശദമായ ഒരു ക്ലാസ്സ് തന്നെ കൊടുത്തു.
എല്ലാം അറിയാമായിരുന്നിട്ടും ഒന്നും അറിയാത്ത മട്ടിൽ അതും കേട്ട് കൊണ്ടിരിക്കുന്ന് അവളോട് ആർക്കും ഒരു സഹതാപം തോന്നിപ്പോകും. എന്തോ...എനിക്ക് തോന്നിയില്ല... .
അങ്ങനേ ആദ്യത്തെ അമ്പ് ഉന്നം പിഴച്ച വേടനെപ്പോലെ അവൾ അടുത്തതിനായി കാത്തിരുന്നു. ഇതിനിടയിൽ തന്നെ അവൾ ഒരു സെൽഫി എടുക്കാൻ ആവശ്യപ്പെടുകയും, അതു വാട്ട്സ് ആപ്പിൽ ഷെയർ ചെയ്യാനെന്ന വ്യാജേനെ ഫോൺ നമ്പർ കൈമാറുകയും ചെയ്തിരുന്നു.
അന്നു ട്രയിൻ വെറും 8 മണിക്കൂർ മാത്രം വൈകി ഓടിയതിനാൽ ഞങ്ങൾക്കു കൂടുതലൊന്നും സംസാരിക്കാൻ കഴിഞ്ഞില്ല ;) . അങ്ങനെ ബേഗ്ലൂർ കാന്റ്റ്റ് സ്റ്റേഷനിൽ അവൾ യാത്ര പറഞ്ഞിറങ്ങി.
വീട്ടിലെത്തുന്നതിനു മുന്നെ തന്നെ അവൾ വാട്ട്സ് ആപ്പിൽ ചാറ്റിങ്ങ് തുടങ്ങിയിരുന്നു. ലോകത്തിൽ മറ്റാരിലും കാണാത്ത എന്തോ ഒന്നു എന്നെ കണ്ടപ്പോൾ തൊന്നിയെന്നും പറഞ്ഞ് തുടങ്ങിയപ്പോൾ തന്നെ എനിക്ക് അപകടം മണത്തു തുടങ്ങിയിരുന്നു. കീ പാഡിൽ കുത്തി വിരൽ നോവുന്നതിനു മുന്നെ തന്നെ അവൾ ആവശ്യം അറിയിച്ചു. അത്യാവശ്യമായി കുറച്ച് പണം വേണം, ജീവിതത്തിൽ 8 മണിക്കൂറോളം സംസാരിച്ച അവളുടെ പ്രിയതമനായ ഞാൻ അല്ലാതെ ആരും അവളെ സഹായിക്കാനില്ലത്രെ... പാവം പെൺകുട്ടി. ഞാൻ മറ്റൊരാളുമായി പ്രണയത്തിലാണെന്നു അറിഞ്ഞപ്പോൾ വാട്ട്സ് ആപ്പിലൂടെ പൊട്ടിക്കരയുകയായിരുന്നു. ( ആ സ്മൈലി ഒക്കെ കണ്ടു പിടിച്ചവനെ സമ്മതിക്കണം.).
വർഷങ്ങളായി ട്രയിനിൽ കയറുമ്പോൾ.. " ഈശ്വരാ..അടുത്ത സീറ്റിൽ ഒരു ചരക്ക് ആയിരിക്കണെ.." എന്ന് പ്രാർത്ഥിക്കുന്ന എല്ലാ ബാച്ചിലർ സുഹ്രുത്തുക്കൾക്കും വേണ്ടി ഇതു സമർപ്പിക്കുന്നു.
#ഷിൽ



